ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കൈപ്പുണ്യത്തിന്‍റെ നേര്‍പര്യായം

            Shebu 
പാചകകലയില്‍ കൈപ്പുണ്യത്തിന്‍റെ നേര്‍പര്യായമാണ് നമ്മുടെ നാട്ടിലെ കല്യാണ വീടുകളില്‍ രുചിയുടെ മേളം തീര്‍ത്ത നമ്മുടെ നാട്ടുകാർക്ക് പ്രിയങ്കരനായ പണ്ടാരി അബൂബക്കർ(അബോക്കരാക്ക) . കല്യാണം, സൽക്കാരം , വീടുമാറൽ തുടങ്ങി പരപ്പനങ്ങാടിയിലെയും പാലത്തിങ്ങലെയും പരിസരരപ്രദേശങ്ങളിലുമുള്ള ചടങ്ങുകള്‍ക്ക് അബൊക്കരാക്കാന്റെ കയ്യൊപ്പ് പതിഞ്ഞ ബിരിയാണി കൂടിയേ തീരു .പഴയ രീതിയില്‍ തന്നെ ബിരിയാണി തയ്യാറാക്കുന്നതാണ് തന്റെ ബിരിയാണി എല്ലാവരും ഇഷ്ടപ്പെടാന്‍ കാരണമെന്ന് ഇദ്ദേഹം പറയുന്നു.മറ്റുള്ളവര്‍ നിസ്സാരമെന്നു കണക്കാക്കി തള്ളി കളഞ്ഞേക്കാവുന്ന പല കാര്യങ്ങളിലും കണിശത പുലര്‍ത്തി എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ ബിരിയാണിയുടെ രുചി രഹസ്യം... കൂടെ മകനും സഹായികളുണ്ടെങ്കിലും കൂട്ടെല്ലാം ഇദ്ദേഹത്തിന്റെ കൈ കൊണ്ടു തന്നെ. വയറിനൊപ്പം കഴിക്കുന്നവന്റെ മനസ്സും നിറക്കുന്ന വിദ്യകള്‍.
നമ്മുടെ നാട്ടില്‍ ഇന്നും പതിവുള്ള പല സംഗതികളുണ്ട്. പാരമ്പര്യത്തില്‍നിന്നും വിട്ടുമാറാന്‍ കൂട്ടാക്കാത്ത ഒരുപാട് സംഗതികള്‍. നമ്മുടെ നാട്ടിലെ കല്യാണങ്ങളും അതിനോട് അനുബന്ധിച്ച ആചാരങ്ങളും സൽകാരങ്ങളും അത്തരമൊന്നുതന്നെയാണ്.ഭക്ഷണം കഴിച്ചു കൈകഴുകി വന്നിട്ടൊരു ഏമ്പക്കവുമിട്ട് കൂടെ നില്‍ക്കുന്നവനോട് പറയും ബിരിയാണി കലക്കീട്ടോ. ആരാ പണ്ടാരി, നല്ല കൈപുണ്യം, ഉഷാറായിട്ടുണ്ട് ... . ഭക്ഷണത്തിനു ശേഷം ഓരോരുത്തരും ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ സത്യത്തില്‍ പാചകക്കാരനു ലഭിക്കുന്ന അവാര്‍ഡാണ്. വരുന്ന ആയിരം പേര്‍, ആയിരം മനസ്, ആയിരം ഇഷ്ടങ്ങള്‍. എന്നാല്‍ ഈ ആയിരം പേരെയും സന്തോഷിപ്പിക്കുന്നതാണ്
പാചക കലയിലെ രസതന്ത്രം. ആ രസതന്ത്രം അറിയുന്ന കഴിവുള്ള പാചകക്കാരനെ തേടി ആളുകളെത്തും. അടുത്ത കല്യാണത്തിനോ സൽകാരത്തിനൊ വരണമെന്നും പറഞ്ഞ്.... കല്യാണപ്പന്തലുകളില്‍ സല്‍ക്കാരവീടുകളിൽ അവസാനത്തെ ചിരട്ടയും എരിഞ്ഞ് ചാരമായിക്കഴിയുമ്പോഴേക്കും 
അദ്ദേഹത്തിൻറെ ചെമ്പിലെ ബിരിയാണി റെഡി ആയിട്ടുണ്ടാവും . അത്തറിന്റെയും മുല്ലപ്പൂവിന്റെയും സുഗന്ധത്തിനൊപ്പം അബോക്കരാക്കന്റെ ബിരിയാണിമണവും പരക്കുന്നു' ..........

Fb Link

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ