ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

പുസ്തകങ്ങളുടെ കൂട്ടുകാരന്‍, പേനകളുടേയും

Kamran Sreemon
പുസ്തകങ്ങളുടെ കൂട്ടുകാരന്‍, പേനകളുടേയും. അക്ഷരങ്ങള്‍ക്ക് മരണമില്ല എന്നത് ശരിയാണ്, പക്ഷേ അക്ഷരങ്ങളെ സൃഷ്ടിക്കുന്ന പേനകള്‍ക്കോ? പ്രായ ഭേതമന്യേ, അക്ഷരങ്ങളുടെ രുചിയറിഞ്ഞ ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാന പങ്ക് വഹിച്ച ആയുധം, അതിനെ മറക്കുകയാണ് മനുഷ്യന്‍-ഉയരങ്ങളുടെ ഓരോ ചവിട്ടുപടി കടക്കുമ്പോഴും. നമ്മുടെ വിജയങ്ങളിലെല്ലാം ഭാഗവാക്കായ പേനയെ പക്ഷേ മഷിതീര്‍ന്നാല്‍, കൊള്ളില്ലെന്ന് വന്നാല്‍ ദൂരെ എറിയുകയാണ് നാം-നിഷ്കരുണം. എന്നാല്‍ അതിനു വിരുദ്ധമായി, തന്‍റെ പഠന കാലം മുതല്‍ എഴുതാനുപയോഗിച്ച മുഴുവന്‍ പേനകളും സൂക്ഷിച്ച് വെച്ച് വ്യത്യസ്തനാവുകയാണ് ഇവിടെ
ഒരു ചെറുപ്പക്കാരന്‍!! ഒരു കൗതുകത്തിന് തുടങ്ങിയ ഇത് പിന്നീട് തന്‍റെ പല ഹോബികളില്‍ ഒന്നാക്കിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് അതൊരു കൗതുകമായി മാറി. തന്‍റെ അംഗ വൈകല്യത്തെ മറി കടന്നു കൊണ്ടുള്ള പ്രവര്‍ത്തന ഫലമാണിതെന്നറിയുമ്പോള്‍ കൗതുകത്തിന്‍റെ മാറ്റ് കൂടുന്നു. കാല്‍ നൂറ്റാണ്ടോളമായി പാലത്തിങ്ങല്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന 'മീഡിയ ലൈബ്രറി'യുടെ അമരത്തുള്ള സമീര്‍ മുക്കത്ത് എന്ന ഈ ചെറുപ്പക്കാരന്‍ ലൈബ്രറി രംഗത്ത് ശ്രദ്ധേയനാവുമ്പോള്‍ തന്നെ വ്യത്യസ്തങ്ങളായ ഹോബികളിലൂടെയും ജന ശ്രദ്ധയാകര്‍ഷിക്കുകയാണ്. വളരെ ഭൃഹത്തായ ഈ പേന കളക്ഷനു പുറമെ, ബോണ്‍സായി കളക്ഷന്‍, സ്റ്റാമ്പ് കളക്ഷന്‍, കറന്‍സി-കോയിന്‍ കളക്ഷന്‍ എന്നിവയ്ക്ക് പുറമെ കഥ കവിത, നിരൂപണങ്ങള്‍ എന്നിവയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് സമീര്‍. പുസ്തകങ്ങളുടെ കൂട്ടുകാരനായ സമീര്‍ പേനകളുടെ സ്വന്തക്കാരനാണ്. ഇന്ന് പതിനായിരം കവിഞ്ഞു നില്‍ക്കുന്ന സമീറിന്‍റെ ശേഖരത്തിലെ,പേനകള്‍ക്ക് മിക്കതിനുംഓരോ കഥ പറയാനുണ്ട്. ഒളിമങ്ങാതെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരോ ചരിതങ്ങള്‍. ശേഖരത്തിലേക്ക് ആദ്യം വന്ന പേനകള്‍ക്ക് സ്കൂള്‍ ബാല്യത്തിന്‍റെ മധുര സ്മരണകളാണ്. പ്രഗല്‍ഭരുടെ പേനകള്‍, പലതരം കരാറുകളില്‍ ഒപ്പു വെച്ചവ, വിവിധ പ്രസ്താവനകള്‍ക്ക്, നയങ്ങള്‍ക്ക് രൂപം നല്‍കിയവ, ആശയങ്ങള്‍ രേഖപ്പെടുത്തിയവ, ഓര്‍മ്മക്കുറിപ്പുകള്‍, കഥകള്‍, കവിതകള്‍ നെയ്തെടുത്തവ, വിവിധ പരിക്ഷകളില്‍ പങ്കെടുത്തവ.. എ.പി.ജെ അബ്ദുള്‍ കലാം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ.അഹമ്മദ്, പികെ അബ്ദുറബ്, ഡോ.എംകെ മുനീര്‍, എംഎ ബേബി, കമലാ സുരയ്യ, സി. രാധാകൃഷ്ണന്‍, ഒ വി വിജയന്‍, സാറാ ജോസബ്, എം ഗംഗാധരന്‍, രാവണ പ്രഭു, റഷീദ് പരപ്പനങ്ങാടി തുടങ്ങി.. ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥരും വിവിധ മേഖലകളിലുള്ള മറ്റു ഉദ്യോഗസ്ഥരുടെ വരെ സമ്മാനങ്ങളുണ്ട് സമീറിന്‍റെ പേന ശേഖരത്തില്‍!! കൂടാതെ പാര്‍കര്‍, ഹീറോ പോലുള്ള പ്രസിദ്ധ കമ്പനികളുടെ ലിമിറ്റഡ് എഡിഷന്‍ പേനകളും, മാരുതി പാലുള്ള കമ്പനികളുടെ സ്പെഷ്യല്‍ എഡീഷന്‍ പേനകളും ശേഖരത്തിലുണ്ട്‌. ഇതിനോടകം തന്നെ ഒട്ടനവധി സംഘടനകള്‍, ക്ലബ്ബുള്‍, സ്കൂളുകള്‍, കോളെജുകള്‍ അവരുടെ ആഘോഷങ്ങളില്‍ സമീറിന്‍റെ ഈ ശേഖരം ഒരു ഇനമാക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മിക്കവരും പ്രദര്‍ശനം കഴിഞ്ഞ് പേനകള്‍ തിരിച്ചേല്‍പ്പക്കുമ്പോള്‍ എണ്ണം കുറഞ്ഞു പോകാറുണ്ട് എന്ന് വിഷമത്തോടെ പറഞ്ഞ സമീറിനോട്, എന്നിട്ട് താങ്കളെന്ത് കൊണ്ട് അവരോടത് ചോദിക്കുന്നില്ല എന്ന് ചോദിച്ചപ്പോ ''എന്നെ പ്രോല്‍സാഹിപ്പിക്കുവാന്‍ വേണ്ടി അവസരമൊരുക്കി ത്തരുന്ന അവരോട് ഞാനെങ്ങനെ പറയും'' എന്നാണ് സമീര്‍ തിരിച്ചു ചോദിച്ചത്. ഒരു വലിയ ഡയറി നിറയെ വിവിധ മേഖലകളില്‍പ്പെട്ട പ്രസിദ്ധരായ വ്യക്തികളില്‍ നിന്നും ഓട്ടോഗ്രാഫ് ഒപ്പിടിവിച്ച് സൂക്ഷിക്കുന്ന സമീര്‍ അവരുടെയെല്ലാം അംഗീകാരവും ആശീര്‍വാദവുമാണത് എന്ന് വിശ്വസിക്കുന്നു!! വ്യത്യസ്തതയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച സമീറിന് ചിറക് മുളച്ച് തുടങ്ങിയ ഒരുപാട് ആശയങ്ങളും ഒരുപിടി സ്വപ്നങ്ങളുമുണ്ട്. നമ്മുടെ ആശീര്‍വാദമാണ് ഈ ചെറുപ്പക്കാരന്‍ കാംക്ഷിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ