![]() |
Shareef Thenath |
സ്ട്രീറ്റിലൂടെ മുംബൈയിലെ മ്മളെ ബംഗ്ലാവ് ലക്ഷ്യമാക്കി ഒറ്റക്ക് നടക്കുമ്പോൾ ഡിസംബറിലെ രാത്രിത്തണുപ്പ് ഒരു റൊമാന്റിക് കാറ്റിന്റെ കോലത്തിൽ തോണ്ടിയും തലോടിയും ഇടക്ക് സ്പീഡിൽ പാഞ്ഞു വന്ന് ആകെയുള്ള ഇത്തിരി കഷണ്ടി മുടി പാറിച്ച് ബെർപ്പിച്ചും വഴിയിൽ കണ്ടവരെയൊക്കെ പറന്ന് പുണർന്നും അർമാദിക്കാൻ
തുടങ്ങിയിരുന്നു.എല്ലായിടത്തും മഞ്ഞിന്റെ കളറുള്ള തണുപ്പ് പ്രേമപൂർവ്വം നിശബ്ദയായി നിന്ന് പ്രകൃതിയെ പ്രണയിച്ചു ..
മുംബൈയുടെ പ്രകൃതി തിരിച്ച് തണുപ്പിനെ പ്രേമിച്ചു.
മരങ്ങൾ നിശ്ചലരായി നിന്ന് തണുപ്പിനെ ആനുഭവിച്ചു.
കബൂത്തർ ഖാനയിലെ ആയിരക്കണക്കിന് പ്രാവുകൾ ചിറകുകൾ പൂട്ടി കണ്ണടച്ച് തണുപ്പിനെ ധ്യാനിച്ചു.
ഞാൻ മാത്രം ഒറ്റയ്ക്ക് നടന്ന് ബോറടിച്ചു.!
പരിസരം ടോട്ടലി പ്രണയ മയം.
അറുബോറനായ ഞാനാണെങ്കി രംഗബോധമില്ലാതെ അന്തംവിട്ടു നടക്കുന്നു.!
"ഡേയ്, സാലേ കമീനേ, അനക്കെന്താഡേ ഒന്നു റൊമാന്റിക്കായാല്..?"
എന്റെ മനസ്സാക്ഷി എന്നോട് തന്നെ തികഞ്ഞ പുച്ഛത്തോടെ ചോദിച്ചു.
ചോദ്യം സീരിയസ്സായതു കൊണ്ട് എതിരെ പാഞ്ഞു വന്ന കാറ്റിലെ പ്രണയത്തെ മൂക്കിലൂടെ ആവാഹിച്ച് പ്രണയത്തിന്റെ ക്ലീഷേ ഭാവപ്രകടനമായ 'പോക്കറ്റിൽ കൈ തിരുകൽ' കർമ്മം നിർവ്വഹിച്ച്, Leonard Cohen-ന്റെ i'm yuor man-ഉം ചെവിയിൽ തിരുകി പ്രേമാർദ്രന്റെ ഭാവത്തിൽ ഞാൻ നടന്നു.
ഫ്ലോറ ഫൗണ്ടനിലെ രക്തസാക്ഷി മണ്ഡപത്തിലെ ആൽമരത്തിനു ചോട്ടിലുള്ള ഇരിപ്പിടത്തിൽ ഇരുന്ന് ഞാൻ റോട്ടിലൂടെ പോകുന്നവരെ ചുമ്മാ ശ്രദ്ധിച്ചു. ഏതാണ്ട് എല്ലാ ലവന്മാരും ലവളുമാരും റൊമാന്റിക് മൂഡിലാണ്.
പെട്ടെന്നാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ ബ്ലഡിഫൂൾസുകളും തണുപ്പിനെ റെസിസ്റ്റ് ചെയ്യാനുള്ള കോട്ട് ധരിച്ചിട്ടുണ്ട്.!
ഓഫീസിൽ പതിനെട്ടു ഡിഗ്രി സെല്ഷ്യസ് തികയാത്തവരാണ് 20 ഡിഗ്രി തണുപ്പിൽ കൊട്ടൂരാന്മാരായിരിക്കുന്നത്.!
വർഷത്തിലൊരിക്കൽ പ്രകൃതി മനുഷ്യനു നൽകുന്ന മഞ്ഞിന്റെ രൂപത്തിലുള്ള സ്നേഹം സിമ്പിളായി പ്രതിരോധിക്കുന്ന ഇവരെ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് ഒരു സ്ത്രീ രൂപമാണ്.
പ്രണയത്തിന്റെ മഹദ് സ്മാരകമായ താജ്മഹലിന്റെ തൂവെണ്മ അലിഞ്ഞു പോകുന്ന കോടമഞ്ഞിൽ പുതഞ്ഞ ദില്ലിയിലെ
കൊടും തണുപ്പിനെ തെല്ലും കൂസാതെ തന്റെ കുഞ്ഞു മക്കളെ ചേർത്ത് പിടിച്ച് പ്രകൃതിക്കും തന്റെ ന്യായത്തിനും വേണ്ടി സമരം ചെയ്യുന്ന ജസീറതാത്തയെ..
തണുപ്പ് പ്രണയമായി രൂപം മാറുന്ന ഡിസംബറിൽ അവരിലാണ് പ്രണയം ദർശിക്കേണ്ടത്.
പ്രകൃതിയോടുള്ള പ്രണയം.
ജീവിതത്തോടും നീതിയോടുമുള്ള പ്രണയം.
അതിശൈത്യത്തിലും തളരാത്ത തന്റെ ഉറച്ച നിലപാടിനോടുള്ള പ്രണയം.
കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ അഞ്ചു ലക്ഷം കൈപ്പറ്റുന്നതോടെ ശോഭ കെടുന്നതല്ല അവരുടെ സഹന സമരം.
അരാഷ്ട്രീയതയും മധ്യവര്ഗ്ഗ അഹംഭാവവും പ്രതിനിധാനം ചെയ്ത സന്ധ്യക്ക് ലക്ഷങ്ങൾ സമ്മാനം പ്രഖ്യാപിച്ച് കൈകളിൽ പുരണ്ട കറ, ജസീരക്കും സമ്മാനം കൊടുത്ത് കഴുകി കളയുകയാവാം അവുസേപ്പച്ചായൻ ചെയ്തത്.
ജസീരക്ക് ഉപകാരപ്രധമാവുമെങ്കിൽ പോലും ഈ ചെയ്തി ഒരു ബിസിനസ്സുകാരന്റെ തക്കിട ബുദ്ധി എന്ന മട്ടിൽ സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ..
അതിശൈത്യത്തെയും, ഭരണകൂടത്തിന്റെ നെറികേടിനെയും മാഫിയകളുടെ കാരാളതയെയും തന്റെ ജെൻഡർ സ്വത്വത്തിന്റെ പരിമിതികളെയും വെല്ലുവിളിച്ച് ജസീറതാത്തയും മക്കളും നടത്തുന്ന സഹന സമരത്തിന് അഭിവാദ്യങ്ങൾ..
================================
NB : ജലദോഷം എന്ന മാരക രോഗം പിടിപെടാൻ സാധ്യതയുള്ളത് കൊണ്ട് അലർജിയുള്ളോർ മഞ്ഞു കൊള്ളുമ്പോൾ സൂക്ഷിക്കുക.!
പാലത്തിങ്ങലെ പ്രകൃതി സ്നേഹികൾക്കും പിന്നെ എല്ലാ നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ